FOGUS ADMISSION

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ തിരുത്താന്‍ നടപടി തുടങ്ങി
Mathrubhumi Posted on: 13 Oct 2014
മഞ്ചേരി: സംസ്ഥാനത്തെ 11,967 സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങളില്‍ വിദ്യാഭ്യാസവകുപ്പ് കൃത്യതവരുത്തുന്നു. 80 സ്‌കൂളുകളൊഴികെ ഐ.ടി അധിഷ്ഠിത വിവരശേഖരണം പൂര്‍ത്തിയാക്കിയ സ്‌കൂളുകളുടെ പൂര്‍ണവിവരങ്ങളും അധ്യാപക അധ്യാപകേതര ജീവനക്കാരുടെ പേരും എണ്ണവും സര്‍ക്കാര്‍ ഇതാദ്യമായി പ്രസിദ്ധീകരിച്ചു.
എന്നാല്‍ ആധാര്‍ നമ്പര്‍ ബയോമെട്രിക്‌സ് ഡാറ്റയുമായി യോജിച്ചുപോകാത്തതും ഭാഗികമായി മാത്രം പൊരുത്തപ്പെടുന്നതും നമ്പര്‍ ചേര്‍ക്കാത്തതുമായ രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ അടിയന്തരമായി നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് അത് നീക്കംചെയ്യാനുള്ള അവസരംകൂടി ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കാത്തവരുടെയും പ്രായമായവരുടെയും യു.ഐ.ഡി നമ്പര്‍ രേഖപ്പെടുത്തി കൃത്രിമമായി വിദ്യാര്‍ഥികളുടെ എണ്ണംകൂട്ടി കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഇല്ലാത്തതും പൊരുത്തപ്പെടാത്തതുമായ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഓരോ സ്‌കൂളിന്റെയും പേരിന് നേരെ ക്ലൂക്ക് ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കൃത്രിമം ഉണ്ടെങ്കില്‍ പൊതുസമൂഹത്തിന് പരാതിപ്പെടാന്‍ അവസരം നല്‍കിക്കൊണ്ടാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ ഓരോ സ്‌കൂളിലെയും തസ്തികകളുടെ എണ്ണവും ജോലിചെയ്യുന്നവരുടെ വിവരങ്ങളും ആര്‍ക്കും സൈറ്റില്‍ പരിശോധിക്കാം.
വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലൂസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കുലറിലെ വിവരങ്ങള്‍ അറിയിക്കാന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം.